Kerala
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥിനി പ്രസവിച്ചു. സംഭവത്തെ തുടർന്ന് വിദ്യാർഥിനിയുടെ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് സഹപാഠിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കിയ വിദ്യാർഥിയെ ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ 'കസിൻ ഷാലു' എന്നറിയപ്പെടുന്ന ഷാലു (23) ആണ് പിടിയിലായത്.
പ്രണയം നടിച്ച് പെൺകുട്ടിക്ക് ലഹരി നൽകി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതിയുള്ളത്. പെൺകുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വച്ച് പ്രതി പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞ് പ്രതി മുങ്ങിയിരുന്നു.
എന്നാൽ ഇയാൾ വീട്ടിലെത്തിയ വിവരം അറിഞ്ഞ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മേയ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീം(34) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട്-പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ് പ്രതി. ഞായറാഴ്ചകളില്‍ ട്യൂഷന് കഴിഞ്ഞ് വരുമ്പോള്‍ ഇയാള്‍ നിരന്തരം തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി 17കാരൻ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയലിന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ പ്രതി ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പൂവച്ചല്‍ പേഴുംമൂട് പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥർ(18) ആണ് പിടിയിലായത്.
തിരുവല്ലം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് നിരന്തരം മെസേജുകളിലൂടെയും കോളുകളിലൂടെയും കുട്ടിയുമായി അടുപ്പം സ്ഥാപിച്ചു.
ഇതിനുപിന്നാലെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ഖലീലാബാദ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. 14 വയസുകാരിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വെള്ളിയാഴ്ച പ്രതി തന്റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കേസെടുത്ത ഖലീലാബാദ് പോലീസ് ശനിയാഴ്ച യുവാവിനെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ രവി ചൗധരി(24) ആണ് ഖലീലാബാദ് പോലീസിന്റെ പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ അമിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പെരുമ്പാവൂർ സ്വദേശി കൊച്ചുണ്ണി (69) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഏഴ് വയസുകാരി റോഡിലൂടെ ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. കൊച്ചുണ്ണി കുട്ടിയെ ബലംപ്രയോഗിച്ച് വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
അതിക്രമത്തെ തുടർന്ന് ഭയന്നുപോയ കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പോലീസ് പിടികൂടിയ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപ്പിച്ച പൂജാരി കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം പോക്സോ കോടതി. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷ് (45) ആണ് കേസിലെ പ്രതി.
2019ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന 14കാരിയെ അമ്മ പൂജയ്ക്കായി ബിനീഷിന്റെ പക്കൽ കൊണ്ടുപോയിരുന്നു. എന്നാൽ കുട്ടിക്ക് ബാധ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കുന്നതിനായി പ്രത്യേക പൂജ ആവശ്യമാണെന്നും ബിനീഷ് അറിയിച്ചു.
ഇതേ തുടർന്ന് കുട്ടിയെ പൂജാമുറിക്കുള്ളിൽ കൂട്ടികൊണ്ടുപോയി പല ദിവസങ്ങളിലായി പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്നും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനാൽ കുട്ടിയെ അമ്മ അടുത്തുള്ള ഒരു മെന്റൽ എയ്ഡ് ക്യാമ്പിൽ കൊണ്ടുപോയി.
അവിടുത്തെ ഡോക്ടറിനോട് കുട്ടി പീഡനവിവരം അറിയിച്ചു. ഡോക്ടർ വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവത്തിൽ കേസെടുത്തത്. ഈ മാസം 28ന് കേസിൽ കോടതി വിധി പറയും.
Kerala
തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ ലൈംഗികാതിക്രമ കേസിൽ ഇരകളായവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടെന്ന പരാതിയിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസെടുത്തു.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. നന്ദൻകോട് സ്വദേശിയും പൗരാവകാശ പ്രവർത്തകനുമായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി.
സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി. ഇരകളെ തിരിച്ചറിയുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജയചന്ദ്രൻ ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ മുൻ ഡിജിപി എന്ന നിലയിലുള്ള സ്വാധീനം കാരണം കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ഇതേ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പ്രാഥമിക തെളിവുകൾ പരിശോധിച്ച കോടതി , ശ്രീലേഖയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മ്യൂസിയം പോലീസിന് നിർദേശം നൽകുകയായിരുന്നു.
National
ന്യൂഡൽഹി: 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിൽ സുപ്രധാന വിധി. ഉത്തർപ്രദേശിലെ പോക്സോ കോടതി ദമ്പതികൾക്കു വധശിക്ഷ വിധിച്ചു. പ്രതികളായ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവർക്കാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ വധശിക്ഷ കിട്ടിയത്. പീഡിപ്പിക്കപ്പെട്ടവരിൽ മൂന്നു വയസുള്ള കുട്ടികൾ പോലുമുണ്ട്. യുപിയിലെ ബന്ദയിലെ പോക്സോ പ്രത്യേക കോടതിയാണ് പ്രധാന വിധി പ്രഖ്യാപിച്ചത്.
പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ, കുട്ടികളുടെ അശ്ലീലസാഹിത്യം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. പീഡനത്തിന് ഇരയായ ഒാരോ കുട്ടിക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ പക്കൽനിന്നു കണ്ടുകെട്ടുന്ന തുകയും ഇരകൾക്കു തുല്യമായി വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞു.
സിബിഐ കണ്ടെത്തൽ
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 2020 ഒക്ടോബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാംഭവനും മറ്റുള്ളവർക്കുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
അന്വേഷണത്തിൽ, പ്രതികൾ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതായി സിബിഐ കണ്ടെത്തി. ക്രൂരമായ പീഡനങ്ങളാണ് ഇവരിൽനിന്നു കുട്ടികൾക്കു നേരിടേണ്ടി വന്നത്. പലരുടെയും സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. ചിലർക്കു വർഷങ്ങളോളം ആശുപത്രികളിൽ കഴിയേണ്ടിവന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കേറ്റവരുണ്ട്. മാനസികാഘാതം വേറെ.
സമ്മാനങ്ങൾ നൽകി
പ്രതികൾ 2010 നും 2020 നും ഇടയിൽ യുപിയിലെ ബന്ദയിലും ചിത്രകൂടിലും പ്രവർത്തിച്ചിരുന്നു. രാംഭവൻ ജലസേചന വകുപ്പിൽ ജൂനിയർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ഓൺലൈൻ വീഡിയോ ഗെയിമുകൾ കാണിച്ചും പണവും സമ്മാനങ്ങളും നൽകിയുമാണ് രാംഭവൻ കുട്ടികളെ ആകർഷിച്ചിരുന്നത്.
കേസ് ഏറ്റെടുത്ത സിബിഐ കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അവർക്കു കൗൺസലിംഗ് നൽകി. ഫോറൻസിക്, ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരേ കോടതിയിൽ ഹാജരാക്കി. 2021 ഫെബ്രുവരിയിൽ രാംഭവനും ഭാര്യയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
സമാനതകളില്ലാത്ത ക്രൂരതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താൽ കേസ് "അപൂർവങ്ങളിൽ അപൂർവം" ആണെന്നു കോടതി പറഞ്ഞു. ഒന്നലധികം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുറ്റകൃത്യ പരന്പര പ്രതികൾ ചെയ്ത ഹീനകൃത്യത്തെ വെളിപ്പെടുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയ്ക്ക് അർഹമാണ് കുറ്റമെന്നു കോടതി പറഞ്ഞു.
Kerala
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി കോടതിയിൽ നിന്ന് മുങ്ങി. ആസാം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്.
കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ചൊവ്വാഴ്ചയാണ് സംഭവം. കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ കോടതി വിധി പറയാനിരിക്കെ പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
വകുപ്പുകൾ പ്രകാരം 23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്യുന്ന കാലയളവിലാണ് പ്രതി സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്.
പെൺകുട്ടി തന്റെ ഭാര്യയാണെന്നാണ് പ്രതി മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.
ഇതേ തുടർന്ന് ശാസ്താംകോട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ പിടിയിലാകാനുള്ള പ്രതിക്കായി ഊർജിത അന്വേഷണം. കേസിലെ നാലാം പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്.
ഇയാൾ പീഡനത്തിനിരയായ 14കാരിയുടെ പിതാവിന്റെ ബന്ധുവാണ്. പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. പിതാവിനൊപ്പം മദ്യപിച്ചെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്.
പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണ്. അതേസമയം അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് കൂടുതൽ ചോദ്യം ചെയ്യും. 2022 മുതലാണ് കുട്ടി പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം ഏറ്റുവാങ്ങിയത്.
സുഹൃത്തിനോട് പെൺകുട്ടി വിവരങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് അതിജീവിതയായ പെൺകുട്ടി.
Kerala
ആലപ്പുഴ: പുന്നപ്രയിൽ 14 വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പിതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പോലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സിഡബ്ല്യൂസിയുടെ സംരക്ഷണയിലേക്ക് മാറ്റി.
2022ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്. പിതാവ് കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്കാണ്. ഇവിടെ വച്ചാണ് വർഷങ്ങൾ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്. ഇത് കൂടാതെ പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.
പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെൺകുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പോലീസിലേക്ക് സംഭവമെത്തുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതോടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായി.
പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിതാവിന്റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റി.
Kerala
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 58കാരന് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും. വാടാനപ്പള്ളി വില്ലേജ് നടുവില്‍ക്കര ആലത്തി കുമാരനെ ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം കൂടി അധികതടവ് അനുഭവിക്കണം. 2024 ഏപ്രിലില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പുലർച്ചെ രണ്ടോടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് 16 സാക്ഷികളെ വിസ്തരിച്ചു. 23ഓളം രേഖകളും മുതലുകളും ഹാജരാക്കി.
Kerala
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവിന് 47 വര്‍ഷം കഠിന തടവിന് വിധിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശേരി അമര്‍ തേജസ് (26) ആണ് കേസിലെ പ്രതി.
ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
അമർ തേജസിന് 47 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വാടാനപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു.
Kerala
കോഴിക്കോട്: മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖന്റെ കസ്റ്റഡി ആവശ്യപ്പെടാൻ അന്വേഷണ സംഘം. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ നൽകുക.
കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. പ്രതി യുവതിയെ 16 വയസുമുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വൈശാഖനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. വിവാഹം ചെയ്തില്ലെങ്കിൽ ഇരുവരും തമ്മിലുള്ള ബന്ധം വൈശാഖന്റെ ഭാര്യയെ അറിയിക്കുമെന്ന് യുവതി പ്രതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതി 26കാരിയെ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ഒരുമിച്ച് ജീവിക്കാൻ തങ്ങളെ അനുവദിക്കില്ലെന്നും അതിനാൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ വൈശാഖൻ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് രണ്ട് കുരുക്കുകളുണ്ടാക്കിയ ശേഷം പ്രതി യുവതിയുടെ കഴുത്തിൽ കയറിട്ട് കൊലപ്പെടുത്തുകയായിരുന്നു.
Kerala
കൊല്ലം: സ്കൂളിൽ കയറി എട്ടാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ പ്രതി പിടിയിൽ. ഏരൂർ കിട്ടൻകോണം സിന്ധുഭവനിൽ ആനന്ദ്(19) ആണ് പിടിയിലായത്. ഏരൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ആനന്ദ് കഴിഞ്ഞ കുറച്ചുനാളായി നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിക്കുകയും ഇതേ തുടർന്ന് മാതാവ് സ്കൂളിലെത്തി അധ്യാപകരെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി ശല്യം ചെയ്യുന്നത് തുടർന്നിരുന്നു.
ഇന്ന് സ്കൂൾ മതിൽ ചാടി കടന്നെത്തിയ പ്രതി ചോക്ലേറ്റുമായി പെൺകുട്ടിയുടെ പിന്നാലെ കൂടി. ചോക്ലേറ്റ് നിരസിച്ചതോടെ ഇയാൾ വിദ്യാർഥിനിയുടെ കൈയിൽ കടന്ന് പിടിച്ച് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു.
പ്രതിയുടെ കൈയിൽ കടിച്ച് വിദ്യാർഥിനി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ ഇയാൾ സ്കൂളിൽ നിന്ന് ഓടി രക്ഷപ്പെട്ട് സമീപത്തെ കടയിൽ ഒളിച്ചു. അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഏരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കടയ്ക്കുള്ളിൽ നിന്നും പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. ആസാം സ്വദേശി മുസിബുർ റഹ്മാൻ ആണ് പിടിയിലായത്.
ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളിയുടെ 15 വയസുള്ള മകളെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
കല്‍പ്പറ്റ: മേപ്പാടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. മേപ്പാടി മാന്‍കുന്ന് ഇന്ദിരാ നിവാസിൽ കെ.വി. പ്ലമിന്(32)ആണ് പിടിയിലായത്. ഓട്ടോഡ്രൈവറാണ് കേസിൽ പിടിയിലായ പ്ലമിന്.
ഓഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി.
മേപ്പാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
National
ദേവരിയ: ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ബിഹാറിലെ സിവാൻ ജില്ലയിൽ നിന്നുള്ള രമേശ് ചന്ദ്ര പുരി (65)
ആണ് കേസിൽ പിടിയിലായത്.
പ്രതി 20 വർഷത്തോളമായി പ്രാദേശിക ക്ഷേത്രത്തിൽ പൂജാരിയായി ജോലി നോക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ക്ഷേത്രത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഇതേ തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. വിവരം അറിഞ്ഞ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
ഇടുക്കി: ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 5വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
2024ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഗിരീഷിന്റെ മകൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ കുട്ടിക്ക് നേരെ ആയിരുന്നു അതിക്രമം. വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു.
വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി 30,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
Kerala
വൈത്തിരി: വയനാട് വൈത്തിരിയിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻകുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫൻ ആണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തത്. 2020 മുതൽ പ്രതി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയിരുന്നതായാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: കൊട്ടിയത്ത് സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ രാജസ്ഥാൻ സ്വദേശി പിടിയിൽ. രാജസ്ഥാൻ സ്വദേശി നമാ റാം ആണ് കേസിൽ പിടിയിലായത്. നവംബർ 27ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മൈലക്കാടിന് സമീപം പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഇതേ തുടർന്ന് ഭയന്നോടിയ കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് കൊട്ടിയം പോലീസിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലത്ത് വിവിധയിടങ്ങളിൽ സാധനങ്ങൾ വിൽക്കാനെത്തിയതായിരുന്നു പ്രതി. തിരുവനന്തപുരം കരമനയിലാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്.
പ്രതി എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് ഒരു ഇലക്ട്രിക് ഷോപ്പിൽ എത്തിയ പ്രതിയെ കൊട്ടിയം പോലീസ് പിടികൂടുകയായിരുന്നു.
Kerala
കല്‍പ്പറ്റ: തൊണ്ടര്‍നാട് പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മറ്റൊരു പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് ഒന്‍പത് വര്‍ഷം തടവും 75,000 രൂപ പിഴയും വിധിച്ച് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി.
പോക്സോ കേസിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്ന കുഞ്ഞോം എടച്ചേരി വീട്ടില്‍ ബാബുവിന് ആണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2021 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം.
മാർച്ച് മുതൽ ജൂലൈ വരെ ബാബു പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. കേസെടുത്ത തൊണ്ടർനാട് പോലീസ് ആണ് അന്വേഷണം പൂർത്തിയാക്കി അതിവേഗ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Kerala
സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ഗോത്ര വിഭാഗത്തിൽപെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. നവംബർ മൂന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ബത്തേരി പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് ദേവര്‍ഷോല ചമ്പകൊല്ലി ഉന്നതിയിലെ കുമാര്‍ എന്ന അച്ചു(20) ആണ് കേസിൽ അറസ്റ്റിലായത്.
മുത്തശിയുടെ വീട്ടില്‍ പോകാന്‍ ബത്തേരി ബസ് സ്റ്റാന്റിൽ നിന്ന കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി ബസില്‍ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം ഏഴാം തീയതി കുമാര്‍ വീട്ടിലില്ലാത്ത സമയത്ത് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Kerala
കൊല്ലം: ആഭിചാരത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മുണ്ടയ്ക്കല്‍ സ്വദേശി ഷിനു ആണ് 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പിടിയിലായത്.
കൊല്ലത്ത് അമ്മച്ചിവീട് എന്ന സ്ഥലത്ത് ശംഖ് ജ്യോതിഷാലയം എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രതി. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പൂജയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
പെൺകുട്ടിയോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതി മാതാവിനെ പുറത്ത് നിർത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തുടർന്ന് ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.
Kerala
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച നിയമ വിദ്യാർഥി പിടിയിൽ. മലയിൻകീഴ് സ്വദേശിയായ ശ്രേയസ് (19) ആണ് കേസിൽ അറസ്റ്റിലായത്. ഇയാൾ കേരള ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർഥിയാണ്.
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രതി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ശ്രേയസ് ഒളിവിൽ പോയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പേയാട് നിന്ന് പിടികൂടുകയായിരുന്നു. വിളപ്പിൽശാല പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
National
റായ്പൂർ: ഛത്തിസ്ഗഢിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഹാർ സ്വദേശികളായ കുന്ദൻ രാജ്, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയ വഴിയാണ് കുന്ദൻ രാജ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.
പെൺകുട്ടിയുമായി അടുപ്പത്തിലായ കുന്ദൻ വീഡിയോ കോൾ വഴി ഒരു 'വെർച്വൽ വിവാഹം' നടത്തി. തുടർന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് നഗ്നദൃശ്യങ്ങൾ കൈക്കലാക്കി. ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദിലീപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
പെൺകുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത ദിലീപ് വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കുന്ദനെ കാണിക്കുകയും ചെയ്തു. തുടർന്ന് കുന്ദൻ ദൃശ്യങ്ങൾ പുറത്താക്കിയതോടെയാണ് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ കുന്ദൻ രാജിനെ പോലീസ് 2022ൽ പിടികൂടിയിരുന്നു. എന്നാൽ ഒളിവിൽ പോയ ദിലീപിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
National
ന്യൂഡൽഹി: കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്നു സംരക്ഷിക്കുന്ന (പോക്സോ) നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
വിവാഹബന്ധത്തിൽ തർക്കങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിലും പരസ്പര സമ്മതത്തോടെയുള്ള കൗമാരബന്ധങ്ങളിലുമാണ് ഈ നിയമം കൂടുതലും ദുരുപയോഗിക്കപ്പെടുന്നത്.
പലപ്പോഴും ആണ്‍കുട്ടികൾക്കുമേൽ നിയമം അടിച്ചേൽപ്പിക്കപ്പെടുന്നുവെന്നും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഈ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും ഭേദഗതികളെക്കുറിച്ചും ആണ്‍കുട്ടികൾക്കും പുരുഷന്മാർക്കും ബോധവത്കരണം നടത്തണമെന്നും കോടതി വാക്കാൽ നിർദേശിച്ചു.
Leader Page
കുട്ടികൾക്കു നേരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈയിടെ വന്ന റിപ്പോർട്ട് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ പോക്സോ കേസുകളിൽ 2017നും 2022നും ഇടയിൽ 94 ശതമാനം വർധനയുണ്ടായെന്നാണ് ‘ദ ചൈൽഡ് ലൈറ്റ് ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടി’ന്റെ കണക്ക്. കൂടാതെ, നിർമിതബുദ്ധി ഉപയോഗിച്ച് കുട്ടികൾക്കു നേരേയുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ 2023-24 വർഷത്തിനിടെ 1,325 ശതമാനമാണു വർധനയെന്ന ഞെട്ടിക്കുന്ന കണക്കും അവർ പുറത്തുവിടുന്നു.
കുട്ടികളെ ലൈംഗികാതിക്രമത്തിൽനിന്നു സംരക്ഷിക്കുന്നതിനായി 2012ൽ നിലവിൽ വന്ന പോക്സോ നിയമത്തിന്റെ ഒരു ദശാബ്ദത്തിലേറെയുള്ള പ്രവർത്തനത്തിൽ സുപ്രധാനമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും നിയമത്തിലെ ശിശുസൗഹൃദ വ്യവസ്ഥകൾ ശരിയായി നടപ്പാക്കിയാൽ മികച്ച ഫലങ്ങൾ കൈവരിക്കാനാകുന്നതാണ്. 2014 മുതൽ 2024 വരെയുള്ള കാലയളവിലെ വിശദമായ കണക്കുകൾ പ്രകാരം ഇന്ത്യയിലാകമാനവും കേരളത്തിലും പോക്സോ കേസുകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർഷാവർഷം വർധനയുണ്ടാകുന്നത് സാമൂഹിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണ്.
ദേശീയതലത്തിൽ പ്രതിവർഷം 47,000-ത്തിലധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. കേരളം ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ്. ഈ സങ്കീർണമായ സാമൂഹിക പ്രശ്നത്തിന്റെ യഥാർഥ അളവുകളും നിലവിലെ സഹായസംവിധാനങ്ങളുടെ ഫലപ്രാപ്തിയും വിശകലനം ചെയ്യുന്നത് അതീവ പ്രധാനമാണ്.
ശിശുസൗഹൃദ നീതിന്യായ വ്യവസ്ഥയുടെ ആവശ്യകത
പോക്സോ നിയമത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വശം, അതു കുട്ടികൾക്ക് സൗഹൃദപരമായ നീതിന്യായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വിപുലമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു എന്നതാണ്. പോക്സോ ആക്ട് സെക്ഷൻ 28 അനുസരിച്ച് പോക്സോ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഈ കോടതികൾ സാധാരണ കോടതികളിൽനിന്ന് തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സെക്ഷൻ 33(4) പ്രകാരം കുട്ടിയുടെ വിശ്വസ്തരായ കുടുംബാംഗങ്ങൾ, രക്ഷിതാക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ കോടതിയിൽ സന്നിഹിതരാകാൻ അനുവദിക്കുന്നു. ഇത് കുട്ടിയുടെ മാനസിക സ്വസ്ഥതയ്ക്ക് അത്യന്താപേക്ഷിതമാണ്.
പോക്സോ നിയമത്തിന്റെ മറ്റൊരു പ്രധാന സവിശേഷത, അതു ലിംഗ നിഷ്പക്ഷമായ സമീപനം സ്വീകരിക്കുന്നു എന്നതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ നഷ്ടപരിഹാരവും സംരക്ഷണവും ലഭ്യമാണ്. പോക്സോ നിയമാവലി 2020ലെ നിയമം 9 പ്രകാരം സവിശേഷ കോടതികൾക്ക് ഉചിതമായ കേസുകളിൽ സ്വന്തമായോ കുട്ടിയുടെ പേരിൽ അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലോ എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം ഏതു ഘട്ടത്തിലും കുട്ടിയുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇടക്കാല നഷ്ടപരിഹാരത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കാം.
പ്രായോഗിക നടത്തിപ്പ്
കുട്ടികൾക്ക് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിയമത്തിലെ വ്യവസ്ഥകൾ വെറും കടലാസിൽ മാത്രം ഒതുങ്ങിനിൽക്കാതെ പ്രായോഗികമായി നടപ്പാക്കണം. ഇതിനായി കോടതികൾ, പോലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം. കോടതികളിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വർണാഭമായ ചിത്രങ്ങൾ, സുഖകരമായ ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഏർപ്പാടാക്കണം. വിചാരണമുറികൾ, കുട്ടികൾക്കു ഭയം തോന്നാത്ത വിധത്തിൽ രൂപകല്പന ചെയ്യണം. കോടതിയിലെ എല്ലാ ഉദ്യോഗസ്ഥരും കുട്ടികളുമായി ഇടപെടുന്നതിൽ പരിശീലനം നേടിയിരിക്കണം.
ന്യായാധിപന്മാർ, വക്കീലുമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കി അതിനനുസരിച്ച് പെരുമാറണം. കുട്ടികളുമായി സംസാരിക്കുമ്പോൾ ലളിതവും മനസിലാക്കാൻ എളുപ്പമുള്ളതുമായ ഭാഷ ഉപയോഗിക്കണം. സങ്കീർണമായ നിയമപദങ്ങൾ ഒഴിവാക്കി കുട്ടികൾക്കു മനസിലാകുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കണം.
വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ വിപുലീകരിക്കുന്നത് കുട്ടികളുടെ മാനസികസമ്മർദം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. കുട്ടികൾക്കു പരിചിതമായ അന്തരീക്ഷത്തിൽനിന്നുതന്നെ സാക്ഷ്യം നൽകാൻ കഴിയുമ്പോൾ അവരുടെ ആത്മവിശ്വാസം വർധിക്കുകയും സത്യസന്ധമായ മൊഴി നൽകാൻ കഴിയുകയും ചെയ്യുന്നു. ഇതിനായി എല്ലാ ജില്ലകളിലും ആധുനിക വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ ഏർപ്പാടാക്കണം.
മാനസികാരോഗ്യ സേവനങ്ങളുടെ പ്രാധാന്യം
പോക്സോ കേസുകളിലെ ഇരകളായ കുട്ടികൾക്ക് മാനസികാരോഗ്യ സേവനങ്ങൾ അത്യന്താപേക്ഷിതമാണ്. ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികൾ ഗുരുതരമായ മാനസികാഘാതം അനുഭവിക്കുന്നു. ഇത് അവരുടെ വ്യക്തിത്വ വികാസത്തെയും ഭാവിജീവിതത്തെയും സാരമായി ബാധിക്കുന്നു. അതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യുന്ന നിമിഷം മുതൽ തന്നെ ഈ കുട്ടികൾക്കു പ്രൊഫഷണൽ കൗൺസലിംഗ് സേവനങ്ങൾ ലഭ്യമാക്കണം.
ശിശു മനോരോഗ വിദഗ്ധർ, സോഷ്യൽ വർക്കർമാർ എന്നിവരുടെ സേവനം എല്ലാ ജില്ലകളിലും ഫലപ്രദമായി നടപ്പാക്കണം. ഈ പ്രൊഫഷണലുകൾ കുട്ടികളുമായി ഇടപെടുന്നതിൽ പ്രത്യേക പരിശീലനം നേടിയിരിക്കണം. കുട്ടികളുടെ മാനസികാവസ്ഥ വിലയിരുത്തി അതിനനുസരിച്ച് ചികിത്സാപദ്ധതി തയാറാക്കണം. കുടുംബാംഗങ്ങൾക്കും കൗൺസലിംഗ് ആവശ്യമാണ്; കാരണം, അവരും ഈ സംഭവത്താൽ ബാധിക്കപ്പെടുന്നു.
കട്ടികളുടെ പുനരധിവാസത്തിനു ദീർഘകാല പദ്ധതികൾ ആവശ്യമാണ്. അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് പ്രത്യേക സഹായം നൽകണം. അധ്യാപകരെയും സഹപാഠികളെയും കുട്ടിയുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാക്കി അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം.